കൊച്ചി: എൻസിപി (ശരത് പവാർ വിഭാഗം) സംസ്ഥാന ഘടകം പിളർന്നു. എ.കെ. ശശീന്ദ്രന്റെയും തോമസ് കെ. തോമസിന്റെയും നേതൃത്വത്തിലുള്ള വിഭാഗം കൊച്ചിയിൽ യോഗം ചേർന്നു പുതിയ പാർട്ടി രൂപവത്കരിക്കാൻ തീരുമാനിച്ചു.
ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ചു എൻസിപി കേരള ഘടകമെന്ന നിലയിൽ പ്രവർത്തിക്കുമെന്നു നേതാക്കൾ പറഞ്ഞു. ജൂൺ 20നു കൊച്ചിയിൽ പൊതുയോഗം ചേർന്ന് പുതിയ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
ഇടതുമുന്നണിയുമായുള്ള കൂടിയാലോചനകളുടെ വെളിച്ചത്തിലാണു പുതിയ പാർട്ടി രൂപവത്കരിച്ചതെന്ന് നേതാക്കൾ അവകാശപ്പെട്ടു. ഘടകകക്ഷിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നണിക്കു കത്തു നൽകും.
പാർട്ടി നിയമാവലി, പേര്, ചിഹ്നം, പതാക എന്നിവ തീരുമാനിക്കാൻ എ.കെ. ശശീന്ദ്രന്റെയും തോമസ് കെ. തോമസിന്റെയും നേതൃത്വത്തിലുള്ള ഏഴംഗ സമിതിയെയും യോഗം തെരഞ്ഞെടുത്തിട്ടുണ്ട്.
എൻസിപിയുടെ 14 ജില്ലാ പ്രസിഡന്റുമാരും എട്ടു സംസ്ഥാന ജനറൽ സെക്രട്ടറിമാരും എട്ടു പോഷക സംഘടനാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുത്തതായി ശശീന്ദ്രൻ വിഭാഗം നേതാക്കൾ പറഞ്ഞു.
വിമതയോഗം അച്ചടക്കലംഘനം
എൻസിപിയിലെ വിമത വിഭാഗം കൊച്ചിയിൽ ഇന്നലെ നടത്തിയ ഗ്രൂപ്പു യോഗം സംഘടനാ വിരുദ്ധവും പാർട്ടി അച്ചടക്കത്തിന്റെ ലംഘനവുമാണെന്ന് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. രാജൻ പറഞ്ഞു.